ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധയെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ തയാറെടുപ്പുകൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.
സംയോജിത രോഗനിരീക്ഷണ പ്രോഗ്രാമിനു കീഴിൽ (ഐഡിഎസ്പി) അസാധാരണമായ പനികളുടെ ക്ലസ്റ്ററിനെയും എബോള രോഗവുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങളെയും, പ്രത്യേകിച്ച് ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ സമീപകാലത്തു യാത്ര ചെയ്തവരിൽ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
എബോള സംശയിക്കുന്ന കേസുകളിൽ രോഗനിരീക്ഷണവും സാന്പിൾ ശേഖരണവും റഫറൽ സംവിധാനവും ഉൾപ്പെടെ ഉൾക്കൊള്ളുന്ന സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമവും (എസ്ഒപി) കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗബാധിതരെ പ്രത്യേകം മാറ്റുന്നതിനുള്ള സംവിധാനങ്ങളും രോഗബാധ പകരുന്നത് തടയാൻ ലക്ഷ്യം വച്ചുകൊണ്ട് പ്രത്യേക ആംബുലൻസുകളും തയാറാക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശമുണ്ട്.
എബോള ബാധിത രാജ്യങ്ങളിൽനിന്നു എത്തുന്നവരെയും അതുവഴി സഞ്ചരിക്കുന്നവരെയും വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു വിധേയമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസും (സിജിഎച്ച്എസ്) കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.